സംസ്ഥാനത്ത് ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിലെ സബ് ട്രഷറി ഗേറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങാനാണ് സർക്കാർ ജീവനക്കാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. മൂന്നര ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുടങ്ങിക്കിടക്കുന്നത്.
സർക്കാർ ഖജനാവിൽ ആവശ്യത്തിന് പണമില്ലാത്തതാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്തത് എന്നാണ് നിഗമനം. പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അധ്യാപകർക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കുമാണ് കഴിഞ്ഞദിവസം ശമ്പളം നൽകേണ്ടിയിരുന്നത്. 2 ലക്ഷത്തോളം ജീവനക്കാരാണ് അധ്യാപക മേഖലയിലും ആരോഗ്യവകുപ്പ് മേഖലയിലുമായി ശമ്പളം ലഭിക്കാനായി കാത്തിരിക്കുന്നത്.
നേരത്തെ ജീവനക്കാരുടെ ഇ ടി എസ് ബി( എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിൽ ശമ്പളം നിക്ഷേപിച്ചെങ്കിലും ഇതിൽ നിന്ന് പണം പിൻവലിക്കാനോ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനോ കഴിയാത്ത തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തടസ്സമാണ് ശമ്പളം ട്രഷറിയിൽ നിന്നും ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കാത്തതിന് കാരണമെന്നാണ് ധനമന്ത്രി അടക്കം പറയുന്നത് എങ്കിലും തടസ്സം എന്താണെന്ന കാര്യത്തിന് കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം.
പെൻഷൻകാരുടെ പണം വെള്ളിയാഴ്ച ട്രഷറിയിൽ നിന്ന് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് യാതൊരുവിധ തടസ്സവും നേരിട്ടിരുന്നില്ല. നാളെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ പണം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ട്രഷറി അധികൃതർ. എങ്കിലും നാളെ ഒറ്റ ദിവസം കൊണ്ട് മുഴുവൻ സർക്കാർ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയണമെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക