കർണാടക ഉപ മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനകേസ് സുപ്രീം കോടതി റദ്ദ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡികെ ശിവകുമാർ 50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസം ഉണ്ടെന്നും സുപ്രീംകോടതി വിധിക്കുശേഷം ഡി കെ ശിവകുമാർ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തുടരുന്നത് എന്നും പ്രതികരിച്ച ശിവകുമാർ സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മീഷൻ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവർക്ക് മുമ്പ് തന്നെ നൽകിയതാണെന്നും കൂട്ടിച്ചേർത്തു.
2019 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡി കെ ശിവകുമാർ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അന്ന് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ആറു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് 2019 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക