ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി.16 ആനകളാണ് ജനവാസമേഖലയിൽ എത്തിയത്. നിലവിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപമാണ് ആനകളുള്ളത്.
കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് പോകവെയായിരുന്നു കാട്ടാന ആക്രമണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനായി ശാശ്വത പരിഹാരമുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധം രാഷ്ട്രീയവത്കരിച്ചതിനോട് യോജിപ്പില്ലെന്ന് സഹോദരൻ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി എടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ല. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും സഹോദരൻ പ്രതികരിച്ചു.
ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്. കളക്ടറുൾപ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ അനുവദിക്കില്ലെന്നായതോടെ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നു.
ബന്ധുക്കളുടെ സമ്മതതോടെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നു. ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തെ ഉപവാസ സമരവേദിയിൽ നിന്നാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്.
മുഹമ്മദ് ഷിയാസിനെ ഊന്നുകൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് സൂചനയുണ്ടെങ്കിലും നേതാക്കൾ എവിടെയെന്ന് കൃത്യമായി ആർക്കും അറിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മൂന്ന് മണിയോടെ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക