കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസമായി സുപ്രീംകോടതി. 13,600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതി കേരളത്തിന് അനുമതി നൽകി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ കേന്ദ്രത്തിനെതിരായി നൽകിയ ഹർജി പിൻവലിക്കണമെന്ന് വ്യവസ്ഥ വെച്ച കേന്ദ്രസർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിക്കുകയും കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രശ്നപരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്താൻ നിർദ്ദേശിച്ച സുപ്രീംകോടതി സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്ന കേന്ദ്രത്തിന്റെ നടപടി ശരിയല്ലെന്നും വ്യക്തമാക്കി. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രസർക്കാർ പറയുന്ന തുക വാങ്ങിക്കൂടെ എന്ന് കേരളത്തിനോട് സുപ്രീംകോടതി ചോദിച്ചു. 15,000 കോടി രൂപ കൂടി വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാർ പണം നൽകണം എന്നതല്ല തങ്ങളുടെ ആവശ്യം എന്നും കടമെടുക്കാൻ അനുമതി നൽകണം എന്നതാണെന്നും കേരളം വ്യക്തമാക്കി. ഒരുകാലത്ത് 98% വരെ കടമെടുപ്പിന് കേന്ദ്രത്തെ ആശ്രയിച്ചിരുന്നത് ഇപ്പോൾ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യം ഉന്നയിക്കുന്നത് എന്നും സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി.
കേന്ദ്രം 12,000 കോടി രൂപ സമാഹരിക്കാൻ അനുവദിക്കുന്നില്ല എന്നും കേരളം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ കേരളം ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണെന്നും സംസ്ഥാനങ്ങളുടെ വരുമാനം കുറവും ചെലവ് കൂടുതലും ആണെന്നും വ്യക്തമാക്കി.
സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ചാണ് എന്നും അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക