രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 520 മീറ്റർ നീളമുള്ള ടണൽ ഹൂഗ്ലി നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്. മെട്രോ ട്രെയിൻ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്നതിനായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ കൊൽക്കത്ത മെട്രോയുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിനു ശേഷം മെട്രോയിൽ വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രി യാത്ര ചെയ്യുകയും ചെയ്തു. 45 സെക്കൻഡ് കൊണ്ട് 520 മീറ്റർ ദൂരം മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്തിന്റെ വികസന കുതിപ്പിൽ പുതിയ നാഴികക്കലാണ് കൊൽക്കത്ത മെട്രോയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന അണ്ടർ വാട്ടർ മെട്രോ.
ഈസ്റ്റ്- വെസ്റ്റ് മെട്രോയുടെ ഭാഗമായി ഹൗറ മൈതാൻ മുതൽ എക്സ്പ്ലനേഡ് വരെ നീളുന്നതാണ് അണ്ടർ വാട്ടർ മെട്രോ പാത. പ്രതിദിനം 7 ലക്ഷം യാത്രക്കാരെയാണ് പാതയിലൂടെ പ്രതീക്ഷിക്കുന്നത്. 10.8 കിലോമീറ്റർ ഭൂമിക്കടിയിലൂടെ നിർമ്മിച്ചിരിക്കുന്ന പാതയ്ക്ക് 16.5 കിലോമീറ്റർ ആണ് ആകെ ദൈർഘ്യം ഉള്ളത്. ഇതിൽ 520 മീറ്റർ ദൂരം ഹൂഗ്ലി നദിയിലൂടെയാണ് കടന്നു പോകുന്നത്.
ആകെ 6 സ്റ്റേഷനുകൾ ഉള്ള ഹൗറയേയും സാൾട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോയുടെ 3 സ്റ്റേഷനുകൾ ഭൂമിക്ക് അടിയിൽ ആണ് ഉള്ളത്. പുതിയ പദ്ധതിയിലൂടെ നഗരത്തിലെ ട്രാഫിക് ഒരു പരിധിവരെ കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2009 ലാണ് ഈസ്റ്റ്- വെസ്റ്റ് മെട്രോകോറിഡോറിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 2017ൽ ഹൂഗ്ലി നദിയിലെ അണ്ടർവാട്ടർ ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 16 മീറ്റർ ദൂരം നദീ ജലനിരപ്പിനും അടിയിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക