തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തുവന്നു. രണ്ടു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതോടെ മത്സര ഇനങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും എത്തി. സംഘര്‍ഷാവസ്ഥക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ വ്യക്തമാക്കുകയായിരുന്നു. പ്രധാന വേദിയിലാണ് പ്രതിഷേധമുണ്ടായത്. സ്റ്റേജിന് മുന്നില്‍ കെഎസ്യു പ്രവര്‍ത്തകരുടെ കുത്തിയിരുന്നുള്ള പ്രതിഷേധം തുടരുകയാണ്.
വേദിക്കുള്ളില്‍നിന്ന് പ്രതിഷേധക്കാരെ നീക്കിയ ശേഷമാണ് മത്സരം ആരംഭിച്ചത്. വേദിക്ക് മുന്നിലിരുന്നുള്ള പ്രതിഷേധം നടക്കുന്നതിനിടെ ഒപ്പന മത്സരം വേദിയില്‍ പുരോഗമിക്കുകയാണ്. മത്സരം ആരംഭിച്ചശേഷവും ഇരു വിഭാഗവും തമ്മില്‍ മുദ്രവാക്യം വിളി ഉണ്ടായിരുന്നു. പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക