തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ഉയരുന്നു. ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ വന്നിരിക്കുന്നത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ ഉൾപ്പടെ വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.
മത്സരാർത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്ന് വന്നത്. സംഘാടകർ വിധികർത്താക്കളുടെയും ഇടനിലക്കാരന്റെയും ഫോണുകൾ പിടിച്ചെടുത്തിരുന്നു.
കൂട്ട പരാതികൾക്കും വലിയ സംഘർഷങ്ങൾക്കും ഒടുവിലാണ് ഇന്നലെ കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാൻ വിസി നിർദ്ദേശം കൊടുത്തത്. പരാതികൾ പരിഹരിക്കാതെ മത്സരങ്ങൾ നടത്തേണ്ടെന്ന് തീരുമാനിച്ചതോടെ സമാപനസമ്മേളനം ഉപേക്ഷിക്കുകയായിരുന്നു.
ഇനിയുള്ള ഫലങ്ങൾ പ്രഖ്യാപിക്കേണ്ടെന്നും ട്രോഫികൾ നൽകേണ്ടെന്നും വിസി ഉത്തരവിടുകയും ചെയ്തു. സംഘനൃത്ത മത്സരം മാത്രം അവശേഷിക്കെയാണ് കലോത്സവം നിർത്തിയത്. പരാതിമൂലം ഇവാനിയോസിന് ഒന്നാം സ്ഥാനം കിട്ടിയ മാർഗ്ഗംകളിയുടെ ഫലം തടഞ്ഞുവെച്ചിരുന്നു. തിരുവാതിരയുടെ മത്സരഫലവും പ്രഖ്യാപിച്ചിട്ടില്ല അപ്പീൽകമ്മിറ്റി ചേരാനിരിക്കെയാണ് മേള തന്നെ നിർത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക