ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നടപടികള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
അസമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. പൗരത്വം എടുത്തുകളയാനല്ല, നല്‍കാനാണ് സിഎഎ എന്നും പ്രതിപക്ഷം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് പറഞ്ഞു.
ഡല്‍ഹി സര്‍വലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. ക്യാമ്പസുകളിലെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസമിലെ കോളേജുകളിലും പ്രതിഷേധമുയർന്നു. പ്രതിഷേധങ്ങൾ തുടർന്ന് പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.
അതേസമയം, സംസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കാനാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ് ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷധ ധര്‍ണ നടത്തും.
അതേസമയം, പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാരായ മുസ്ലിം ലീഗും ഡിവൈഎഫ്ഐയും ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാവും ആവശ്യമുയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക