വന്ദേഭാരത് ട്രെയിനിന്റെ സർവീസ് മംഗളൂരുവിലേക്ക് നീട്ടിയത് യാത്രക്കാർക്ക് വളരെയധികം ആശ്വാസമാണ്. കൊല്ലം-തിരുപ്പതി എക്സ്പ്രസിന്റെയും മംഗളൂരുവരെയുളള വന്ദേഭാരതിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർവഹിച്ചു.
ഒരുവർഷമായിട്ടും കോച്ചില്ല എന്ന കാരണത്താലായിരുന്നു കൊല്ലം-തിരുപതി എക്സ്പ്രസ് സർവീസ് നടത്താതിരുന്നത്. രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
കാസർകോട് നിന്നും രാവിലെ ഏഴിന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതല്‍ മംഗളൂരുവിൽ നിന്നും രാവിലെ 6 :25നാണ് പുറപ്പെടുക. വൈകുന്നേരം 4:05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12:40 ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ലെന്ന് റെയില്‍ വെ അറിയിച്ചു.
തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുക. തിരിച്ചുള്ള ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിലായിരിക്കും. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.20ന് കൊല്ലത്തെത്തും. കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണ് ട്രെയിൻ സർവീസ്. തിരിച്ചുള്ള ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ പത്തിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും.
അതേസമയം അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആർ സെൻട്രൽ, പട്ന-ലക്നൗ, ന്യൂ ജൽപായ്ഗുരി-പാറ്റ്ന, പുരി-വിശാഖപട്ടണം, ലക്നൗ-ഡെറാഡൂൺ, കലബുറഗി-ബെംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ- ഡൽഹി തുടങ്ങി 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക