നാളുകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. എൽഡിഎഫിന്റെ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് ഇന്ന് രാവിലെ 11:30ന് രാജേന്ദ്രൻ എത്തിയത്.
രാജേന്ദ്രൻ പാർട്ടി വിട്ടു പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം പാർട്ടി കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി എത്തിയത്. പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത അദ്ദേഹം പാർട്ടി അംഗത്വം പുതുക്കുമെന്നും അറിയിച്ചു.
ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോയ്സ് ജോർജിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് എസ് രാജേന്ദ്രൻ എത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാജയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് സിപിഎമ്മിൽ നിന്നും രാജേന്ദ്രനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ ഇതുവരെയും തയ്യാറായിരുന്നില്ല. പ്രാദേശിക നേതാക്കളടക്കം വീട്ടിലെത്തി പാർട്ടിയുടെ അംഗത്വ ഫോം രാജേന്ദ്രന് കൈമാറിയിരുന്നു. ജൂനിയർ നേതാക്കളെ വിട്ട് സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു രാജേന്ദ്രൻ അന്ന് പ്രതികരിച്ചത്. ഇതോടെ അദ്ദേഹം പാർട്ടിവിട്ടുപോകും എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, എം എം മണി എംഎൽഎ തുടങ്ങി സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മൂന്നാറിലെ രഹസ്യ കേന്ദ്രത്തിൽ രാജേന്ദ്രനുമായി മണിക്കൂറുകളോളം ചർച്ച നടത്തുകയും ചെയ്തിരുന്നു. യോഗത്തിനുശേഷം രാജേന്ദ്രനെ അനയിപ്പിക്കാൻ നേതാക്കൾക്ക് കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക