നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അരുണാചൽ പ്രദേശിലെയും സിക്കിമിലെയും തെരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റം. ജൂൺ 4 നാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഇപ്പോൾ ജൂൺ 2 ലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ അരുണാചൽപ്രദേശിലും സിക്കിമിലും ഉള്ള നിയമസഭകളുടെ കാലാവധി ജൂൺ 2 ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കമിടുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികളോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, ഒഡീഷ അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തി കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ 19നാണ് 60 നിയമസഭാ മണ്ഡലങ്ങളും രണ്ട് ലോക്സഭാ സീറ്റുകളും ഉള്ള അരുണാചൽപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്.
അതേ ദിവസം 32 നിയമസഭാ മണ്ഡലങ്ങളുള്ള സിക്കിമിലും വോട്ടെടുപ്പ് നടക്കും. 175 നിയമസഭാ സീറ്റുകളുള്ള ആന്ധ്രപ്രദേശിൽ മെയ് 13നാണ് വോട്ടെടുപ്പ് നടക്കുക. നാല് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന ഒഡീഷയിൽ മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിൽ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക