മുംബൈ: ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനം തുടങ്ങി. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇൻഡ്യ മുന്നണിയുടെ പ്രധാന നേതാക്കൾ വേദിയിൽ എത്തി. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയില്ല. പനിയാണെന്നാണ് വിശദീകരണം നൽകിയത്.
ശരദ് പവാർ, എം കെ സ്റ്റാലിൻ, ചംപയ് സോറൻ, മെഹബൂബ മുഫ്തി, മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരും ചടങ്ങിൽ എത്തി.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ നേരത്തെ ഇടത് പാർട്ടികൾ തീരുമാനം എടുത്തിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതാണ് വിട്ടു നിൽക്കാനുള്ള കാരണം. രാഹുലിന്റെ മത്സരം ഇൻഡ്യ സഖ്യത്തിന് എതിരാണെന്ന നിലപാടിലാണ് ഇടത് പാർട്ടികൾ. ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതും വിട്ടുനില്‍ക്കാൻ കാരണമായിട്ടുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയുമായിരുന്നു ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചിരുന്നത്.
മണിപ്പൂരിൽ നിന്ന് തുടങ്ങിയ യാത്ര ഇന്നലെയാണ് മുംബൈയിൽ അവസാനിച്ചത്. 63 ദിവസം കൊണ്ടാണ് യാത്ര മുംബൈയിൽ എത്തിച്ചേർന്നത്. ഡോ. ബി ആർ അംബേദ്ക്കർ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലായിരുന്നു യാത്രയുടെ അവസാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക