ആലപ്പുഴ: ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ഈ ഭാഗത്ത് ഉൾവലിയൽ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തു.
ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതൽ ഏതാണ്ട് 300 മീറ്റർ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉൾവലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്.
ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടൽ ഉൾവലിയുന്നത് കണ്ടിട്ടുള്ളതെന്നും അവർ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക