വിമാനം പറത്താൻ മദ്യപിച്ച് എത്തിയ പൈലറ്റിന് പത്തുമാസം തടവ് ശിക്ഷ വിധിച്ച് കോടതി. ഡെൽറ്റ എയർലൈൻസിന്റെ പൈലറ്റ് ആണ് വിമാനം പറത്തുന്നതിനായി മദ്യപിച്ച് എത്തിയത്. സ്കോട്ട്ലൻഡിൽ നിന്ന് യുഎസിലേക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനം പറത്താൻ എത്തിയ പൈലറ്റായ 63 കാരനായ ലോറൻസ് റസലിനാണ് കോടതി ജയിൽ ശിക്ഷ നൽകിയത്.
സ്കോട്ട്ലാൻഡ് തലസ്ഥാനമായ എഡിൻബറോയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റ് ആണ് ലോറൻസ് റസൽ. 2023 ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനം പുറപ്പെടുന്നതിന് 80 മിനിറ്റു മുൻപ് റസൽ ബാഗേജ് കണ്ട്രോളിൽ എത്തിയപ്പോഴാണ് റസലിന്റെ കയ്യിലുള്ള ബാഗിൽ നിന്നും രണ്ട് മദ്യകുപ്പികൾ കണ്ടെത്തുന്നത്.
പൈലറ്റിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കുകയും പരാജയപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് രക്ത സാമ്പിൾ പരിശോധിക്കുകയും നിയമപരമായി മദ്യപിക്കാവുന്നതിന്റെ ഇരട്ടിയിലേറെ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. നൂറു മില്ലി രക്തത്തിൽ കുറഞ്ഞത് 49 മില്ലിഗ്രാം മദ്യമായിരുന്നു റസലിന്റെ രക്തസാമ്പിളിൽ ഉണ്ടായിരുന്നത്. എന്നാൽ 100 മില്ലിയിൽ 20 മില്ലിഗ്രാം മദ്യത്തിന്റെ അംശം മാത്രമാണ് നിയമപരമായി അനുവദിച്ചിട്ടുള്ളത്.
റസലിന് മദ്യപാനത്തിന് ലഭിക്കുന്ന ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ട് പൈലറ്റിന്റെ അഭിഭാഷകൻ കോടതിയിൽ നൽകുകയും ലോറൻസ് റസൽ കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പലരുടെയും ജീവൻ അപകടത്തിൽ ആക്കുമായിരുന്ന പെരുമാറ്റമാണ് റസലിൽ നിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും എന്നും തന്റെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ അശ്രദ്ധ കാണിച്ചു എന്നും പറഞ്ഞു.
ശിക്ഷ നൽകുന്നതിലൂടെ ഈ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശക്തമായി നേരിടും എന്ന സന്ദേശമാണ് നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി ശിക്ഷാ കാലാവധിക്ക് ശേഷം ലോറൻസ് റസലിന് ഡെൽറ്റ എയർലൈൻസിലേക്ക് തന്നെ മടങ്ങാമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക