ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർണ്ണമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കർശന നടപടികൾ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുരക്ഷിതവും ആയി പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 2,999 പേർ 100 വയസ്സ് പിന്നിട്ടവരാണ്. 1,40,95,250 സ്ത്രീ വോട്ടർമാരും1,31,84,573 പുരുഷ വോട്ടർമാരും ഉണ്ട്. 2,49,960 വോട്ടർമാർ 85 വയസ്സ് പിന്നിട്ടവരും 88,384 പേർ പ്രവാസി വോട്ടർമാരും 3,70,933 പേർ യുവ വോട്ടർമാരും ആണ്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 25 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം 25,358 ബൂത്തുകൾ ആണ് സംസ്ഥാനത്താകെ തെരഞ്ഞെടുപ്പിനായി ഉണ്ടാകുക.
എല്ലാ ബൂത്തുകളിലും ശൗചാലയം, കുടിവെള്ളം, റാമ്പ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം സ്ത്രീ, ഭിന്നശേഷി, യുവ, സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. 555 ബൂത്തുകൾ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്നവ ആയിരിക്കും. ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകളും യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന 100 ബൂത്തുകളും 2,776 മാതൃക ബൂത്തുകൾ എന്നിവയും സജ്ജമാക്കും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കോൾ സെന്ററുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ജില്ലകളിൽ 1950 എന്ന നമ്പറിലും വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടാൻ സാധിക്കും. പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ cVIGIL എന്ന ആപ്പിലൂടെ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക