ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നമായി ‘താമര’ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് ചിഹ്നമായി ‘താമര’ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇത് സംബന്ധിച്ച ഹർജി തള്ളിയിരിക്കുന്നത്. ദേശീയ പുഷ്പമായ ‘താമര’ പാർട്ടി ചിഹ്നമായി അനുവദിക്കാനാവില്ല എന്നായിരുന്നു ഹർജിയിൽ അഹിംസ സോഷ്യലിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടത്. ബിജെപിക്ക് ‘താമര’ ചിഹ്നം നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണ് എന്നും ഇവർ ആരോപിച്ചിരുന്നു.
പുരാണങ്ങളിലെ പരാമർശങ്ങൾ കാരണം ഐശ്വര്യവും പവിത്രവുമായാണ് താമര കണക്കാക്കപ്പെട്ടിരുന്നത് എന്നും ഹിന്ദുമതം, ബുദ്ധമതം, ജൈനമതം,സിഖ് മതം എന്നിവയിൽ താമര ഒരു കേന്ദ്ര പങ്കുവഹിച്ചിരുന്നുവെന്നും ഹർജിക്കാർ പറയുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി താമര അനുവദിച്ചതിനെതിരെ അഹിംസ സോഷ്യലിസ്റ്റ് പാർട്ടി അധ്യക്ഷനായ ഗാന്ധിയവതി ടി രമേഷ് കഴിഞ്ഞ സെപ്റ്റംബർ 22ന് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഗംഗാപൂർവാല, ജസ്റ്റിസ് ഡി ഭരതചക്രവർത്തി എന്നിവരടങ്ങിയ ഫസ്റ്റ് ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക