തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനന്തുവിനെ മരണത്തിന് കാരണമായ ടിപ്പർ ലോറിക്ക് ഇരുപത്തിയഞ്ചോളം വട്ടം പൊലീസ് പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പോലും നിരവധി തവണ ഈ ടിപ്പറിന് മേൽ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.
ഫെബ്രുവരി 23 ന് ഈ ടിപ്പർ ലോറിക്ക് മേൽ അമിതഭാരത്തിന് 250 രൂപ പിഴ ഈടാക്കിയിരുന്നു. കഴിഞ്ഞ 14 ന്, ശബ്ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ റോഡിൽ ഇറങ്ങിയതിനു കാട്ടാക്കട സബ് ആർടിഒ 2000 രൂപ പിഴയും ചുമത്തിയിരുന്നു.
വാഹനത്തിന്റെ അമിതവേഗവും റോഡിന്റെ മോശാവസ്ഥയുമാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാഹനം അമിതഭാരം കയറ്റിയിരുന്നതായി പ്രതിഷേധക്കാർ ആരോപണം ഉന്നയിക്കുന്നുണ്ട്.
10 ടൺ ഭാരം കയറ്റേണ്ടിടത്ത് 15 ടൺ വാഹനം കയറ്റുകയാണ്. ആളുകൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് നിർമ്മിച്ചത്. പ്രത്യേകിച്ച് ടൂവിലർ, ഫോർവീലർ വാഹനങ്ങൾക്ക്, അമിത വേഗത, അമിത ഭാരം മൂലം ബുദ്ധിമുട്ടുകള് വരുത്താറുണ്ട്. ഒട്ടും ശ്രദ്ധിയില്ലാതെയാണ് ലോഡുമായെത്തുന്ന വാഹനങ്ങൾ പോകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് മുക്കോല സ്വദേശി അനന്തു മരിച്ചത്. അനന്തുവിന്റെ സംസ്കാരം നടത്തി. കുടുംബത്തിനു സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക