ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ നേതാവ് കെ കവിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. ജാമ്യ ഹർജി പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹൈദരാബാദിലെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ അറസ്റ്റ് ചെയ്തത്.
ജാമ്യം നിഷേധിച്ച സുപ്രീംകോടതി കവിതയുടെ കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പാർട്ടിയിലെ ഉന്നത നേതാക്കളുമായി കവിത മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടിരുന്നതായും ഗൂഢാലോചന നടത്തിയിരുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കവിതയെ അറസ്റ്റ് ചെയ്തത്.
ആം ആദ്മി പാർട്ടി നേതാക്കൾക്ക്100 കോടി രൂപ കവിത നൽകിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കവിതയും സഹായികളും ആം ആദ്മി പാർട്ടിക്ക് മുൻകൂറായി പണം നൽകിയത് കൂടുതൽ ലാഭം ഉണ്ടാക്കാൻ വേണ്ടിയാണെന്ന് ഇഡി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. കവിത കൈക്കൂലിയായി മൊത്തക്കച്ചവടക്കാരിൽ നിന്ന് അഴിമതിയിലൂടെ വാങ്ങിയ അനധികൃത പണമാണ് ആം ആദ്മി പാർട്ടിയിൽ എത്തിയതെന്നും ഇ ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക