കൊച്ചി: എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പുഴുവിനെ ലഭിച്ചവർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.
മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. ഭക്ഷണത്തിൽ പുഴു ഇഴയുന്നതിന്റെ വീഡിയോ ഭക്ഷണം കഴിച്ചവർ പകർത്തി. തുടർന്ന് ഭക്ഷണം ഹോട്ടൽ ജീവനക്കാർ എടുത്തുകൊണ്ടുപോയി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിളമ്പുന്നതെന്നും കണ്ടെത്തി. മുട്ടക്കറിയുടെ സാമ്പിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, ഹോട്ടൽ ഉടമകളിൽ നിന്നും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഹോട്ടലിനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്.
അതേസമയം, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.വേനൽക്കാലത്ത് വഴിയോരങ്ങളിൽ നിറയുന്ന ജ്യൂസ് കടകളിൽ കയറുന്നത് കരുതലോടെയാകണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ പാനീയങ്ങൾ തയ്യാറാക്കുന്നത് ജലജന്യരോഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കും ഇടയാക്കുമെന്നതിനാലാണ് കരുതൽനടപടികൾ എടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക