സംഗീത കലാ നിധി പുരസ്കാരം ടി എം കൃഷ്ണയ്ക്ക് നൽകിയതിനു പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. മദ്രാസ് സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരമാണ് ടി എം കൃഷ്ണയ്ക്ക് ലഭിച്ചത്. ഇതിനെ അനുകൂലിച്ചു കൊണ്ട് രംഗത്തുവന്ന സ്റ്റാലിൻ രാഷ്ട്രീയത്തിൽ മതം കലർത്തിയത് പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പറഞ്ഞു.
ടി എം കൃഷ്ണക്കും അക്കാദമിക്കും അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണെന്നും പറഞ്ഞു. നിരവധി കർണാടക സംഗീതജ്ഞർ പുരസ്കാരം ടി എം കൃഷ്ണയ്ക്ക് നൽകിയതിനെ എതിർത്ത് രംഗത്തുവന്നിരുന്നു. ടി എം കൃഷ്ണ കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എംഎസ് സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ സ്വീകരിച്ചിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേരത്തെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിനെ തുടർന്ന് ഡിസംബറിൽ നടക്കുന്ന സംഗീത അക്കാദമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് രഞ്ജിനി ഗായത്രി സഹോദരിമാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഗായകൻ വിശാഖ ഹരിയും തൃശ്ശൂർ സഹോദരരായ ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നിവരും മ്യൂസിക് അക്കാദമിയുടെ സംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം 2017 ൽ ലഭിച്ച ചിത്രവീണ രവികിരൺ പ്രതിഷേധ സൂചകമായി പുരസ്കാരം തിരികെ നൽകുമെന്നും അറിയിച്ചിരുന്നു. ഇതുകൂടാതെ ടി എം കൃഷ്ണയ്ക്ക് പിന്തുണ നൽകിയും പലരും രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക