ചൂട് സംസ്ഥാനത്ത് ഉയർന്നു തന്നെ തുടരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സും വെല്ലുവിളി സൃഷ്ടിക്കുന്നു. ചൂട് വർദ്ധിച്ചതോടെ ചിക്കൻപോക്സും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജാഗ്രത നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ചിക്കൻപോക്സ് എന്ന പകർച്ചവ്യാധി വെരി സെല്ല സോസ്റ്റർ എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മാർച്ച് മാസത്തിൽ മാത്രം ഇതുവരെ 1,926 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചിക്കൻപോക്സ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും, കുമിളകളിലെ സ്രവത്തിലൂടെയും, ചുമ, തുമ്മൽ എന്നിവയിലൂടെ പുറന്തള്ളുന്ന കണങ്ങൾ ശ്വസിക്കുന്നത് വഴിയും ചിക്കൻപോക്സ് മറ്റൊരാൾക്ക് ബാധിക്കാൻ സാധ്യതയുണ്ട്. സാധാരണയായി 10 മുതൽ 21 ദിവസം വരെയാണ് ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമാകുക.
ചിക്കൻപോക്സ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, എച്ച്ഐവി/ അർബുദ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ കീമോതെറാപ്പി/ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ രോഗമുള്ളവർ എന്നിവർക്ക് രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലാണ് എന്നും ഇതുവരെ ചിക്കൻപോക്സ് വരാത്തവർക്കും വാക്സിൻ എടുക്കാത്തവർക്കും രോഗസാധ്യതയുണ്ട് എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിക്കൻപോക്സ് ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിന് ശേഷം 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുത്താൽ ചിക്കൻപോക്സിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക