മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. ഇരിങ്ങാലക്കുടക്കാരൻ ആയ ഇന്നസെന്റ് മരിച്ചുപോയി എന്ന് വിശ്വസിക്കാനാവാത്ത വിധമാണ് അദ്ദേഹം നമുക്ക് തന്നിട്ട് പോയ ഒരോ കഥാപാത്രങ്ങളും. സിനിമാതാരമായും ജനപ്രിയനായ എംപിയും ഇന്നും മലയാള മനസ്സിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്നസെന്റ്.
ഇന്നസെന്റ് എന്ന കലാകാരന്റെ വേർപാടിന് ഒരു വർഷം തികയുന്ന ഇന്ന് പ്രിയപ്പെട്ടവന്റെ ഓർമ്മ പുതുക്കാൻ ഇരിങ്ങാലക്കുടയും ഒരുങ്ങിക്കഴിഞ്ഞു. ഇന്നസെന്റ് അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം 4. 30ന് എസ്എൻബിഎസ് സമാജം ഹാളിൽ നടക്കും. ഇന്നസെന്റ്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക സംഗമം ഇന്നസെന്റിന്റെ പ്രിയ പത്നി ആലീസ് ഉദ്ഘാടനം ചെയ്യും.
മന്ത്രി ആർ ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിൽ സിനിമാ രംഗത്തുനിന്നും സത്യൻ അന്തിക്കാട്, കമൽ, വി കെ ശ്രീരാമൻ, അശോകൻ ചെരുവിൽ,സിബി കെ തോമസ്, പ്രേംലാൽ, ഗായത്രി വർഷ, സിജി പ്രദീപ് തുടങ്ങിയവരും പങ്കെടുക്കും. ചടങ്ങിൽ ഇന്നസെന്റിന്റെ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെ കലാഭവൻ ജോഷി അവതരിപ്പിക്കും.
‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 സിനിമ അഭിനയരംഗത്തേക്ക് കടന്നുവന്ന ഇന്നസെന്റ് 600 ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം പല ജോലികളും ചെയ്യുകയും ചെയ്തിട്ടുണ്ട്. 11 വർഷം ചലച്ചിത്ര നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ടായി പ്രവർത്തിച്ച അദ്ദേഹം രാഷ്ട്രീയ രംഗത്ത് മുനിസിപ്പൽ കൗൺസിലർ, എംപി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2023 മാർച്ച് 26നാണ് അദ്ദേഹം അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക