വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിലെ രേഖകൾ സി.ബി.ഐക്ക് സംസ്ഥാനം നേരിട്ട് കൈമാറി. ഡൽഹിയിലെത്തിയാണ് സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ്. ശ്രീകാന്ത് രേഖകൾ കൈമാറിയത്. കഴിഞ്ഞ ദിവസം മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു.
സിദ്ധാർഥൻ കേസിലെ പ്രൊഫോമ റിപ്പോർട്ട് വൈകിയതിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര എം സെക്ഷനിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത് വി.കെ, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
വയനാട് വെറ്ററിനറി സർവകലാശാലയിലെ സദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രൊഫോമ റിപ്പോർട്ട് വൈകിയോ എന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. വൈകിയെങ്കിൽ അതിന്റെ ഉത്തരവാദി ആരെന്ന് കണ്ടുപിടിക്കണമെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് വൈകി എന്ന വിവരം പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകുന്നതിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് മുഖ്യമന്ത്രിക്ക് തലയൂരാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക