ന്യൂഡൽഹി: സൈന്യത്തെ ജമ്മു കശ്മീരില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഫ്സ്പ പിൻവലിച്ച്, ക്രമസമാധാന പരിപാലനം ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുന്‍പ് നടത്തുമെന്നും അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.
ഇതിന് മുൻപ്, ജമ്മു കശ്മീര്‍ പോലീസിന് വിശ്വാസ്യത ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. അവര്‍ ദൗത്യങ്ങള്‍ നയിക്കാന്‍ കഴിയും വിധത്തില്‍ മെച്ചപ്പെട്ടുക്കഴിഞ്ഞു. സ്വന്തം നിലക്ക് അവർ ഓപ്പറേഷൻ നടത്തുന്നുണ്ട്.കശ്മീരിലെ വിവിധ സംഘടനകളും വ്യക്തികളും നിയമം പിൻവലിക്കണമെന്ന് ഏറെനാളായി ആവശ്യപ്പെടുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 70% മേഖലകളിൽ നിന്നും അഫ്സ്പ ഇതിനോടകം പിൻവലിച്ചു കഴിഞ്ഞു. ജമ്മു കാശ്മീരിൽ ജനാധിപത്യം ഉറപ്പുവരുത്തും എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന വാഗ്ദാനമാണ്. ജനാധിപത്യം മൂന്ന് കുടുംബങ്ങളിൽ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യം ആയിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
സെപ്തംബറിന് ഉള്ളിൽ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ പോലെ ആവരുതെന്നും നിയമം പിൻവലിച്ച കശ്മീർ ജനങ്ങൾക്ക് വലിയ ആശ്വാസം ആകുകെന്നും കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക