മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേരളത്തിലെ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് തോമസ് ഐസക്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അയച്ച സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് സമർപ്പിച്ച ഹർജി മെയ് 22ന് പരിഗണിക്കും എന്ന് കോടതി വ്യക്തമാക്കിയതിന്റെ പിറ്റേന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിന് അടുത്ത സമൻസ് അയച്ചിരിക്കുന്നത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫണ്ട് വിനിയോഗിച്ചതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കേസിൽ തോമസ് ഐസക്കിന്റെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.
തോമസ് ഐസക്കിന് എന്തുകൊണ്ടാണ് വീണ്ടും സമൻസ് അയച്ചത് എന്ന് അറിയിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. കിഫ്ബി ഉദ്യോഗസ്ഥരും തോമസ് ഐസക്കും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.
നേരിട്ട് ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമലംഘനമാണ് എന്നും കോടതി സമൻസ് അയക്കുന്നത് സ്റ്റേറ്റ് ചെയ്തിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നുണ്ട്. കിഫ്ബി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽബോഡിയുടെയും യോഗത്തിന്റ മിനുട്ട്സ് രേഖകൾ പ്രകാരം ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുഖ്യ പങ്ക് വഹിച്ചാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുത്തത് എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.
ഒട്ടേറെ പൊരുത്തക്കേടുകൾ ഫണ്ട് വിനിയോഗത്തിൽ കണ്ടെത്തിയിട്ടുള്ളതിനാൽ ഇവ സംബന്ധിച്ച് തോമസ് ഐസക്കിന് അറിവുണ്ടെന്ന് സംശയമുള്ളതിനാലും തോമസ് ഐസക്ക് നേരിട്ട് ഹാജരാകണം എന്നാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. കഴിഞ്ഞദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് ടിആർ രവി കേസുമായി ബന്ധപ്പെട്ട അടിയന്തരം സാഹചര്യമുണ്ടാകുന്ന പക്ഷം കോടതിയെ സമീപിക്കാൻ ഇരുകൂട്ടർക്കും സ്വാതന്ത്ര്യമുണ്ട് എന്നും അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക