ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. കലാമണ്ഡലത്തിൽ ഇനി മുതൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം. കലാമണ്ഡലത്തിന്റെ ഭരണസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച നിർണയക തീരുമാനം ഉണ്ടായത്. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനം ഉണ്ടായത് എന്നും ലിംഗ ഭേദമന്യേ എല്ലാവർക്കും കലാമണ്ഡലത്തിൽ പ്രവേശനം നൽകുമെന്നും ഭരണസമിതി അറിയിച്ചു.
പാഠ്യപദ്ധതി സംബന്ധിച്ച കാര്യങ്ങൾ കരിക്കുലം കമ്മിറ്റി തീരുമാനിച്ചതിനുശേഷം ഭരതനാട്യത്തിലും കൊച്ചുപ്പുടിയിലും തിയേറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കുമെന്നും സമിതി വ്യക്തമാക്കി. നർത്തകൻ ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ ആർ എൽ വി രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരണം നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് ചരിത്രപരമായ തീരുമാനവും ആയി കേരള കലാമണ്ഡലം ശ്രദ്ധ നേടുന്നത്. ആൺകുട്ടികൾക്കും മോഹിനിയാട്ട പഠനത്തിന് അനുമതി നൽകുന്നതോടൊപ്പം എട്ടാം ക്ലാസ് മുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരവും കേരള കലാമണ്ഡലത്തിൽ ഉണ്ട്. നൃത്താധ്യാപികയായ സത്യഭാമ ആർ എൽ വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ചതോടെ ആൺകുട്ടികൾ മോഹിനിയാട്ടം കളിക്കുന്ന വിഷയം ചർച്ച ചെയ്യപ്പെടുകയായിരുന്നു.
വിവാദത്തിന് ശേഷം പറഞ്ഞതിൽ കുറ്റബോധം ഇല്ലെന്നും പരാതിയുള്ളവർ കേസ് കൊടുക്കട്ടെ എന്നുമാണ് സത്യഭാമ പ്രതികരിച്ചിരുന്നത്. കറുത്ത കുട്ടികൾ മത്സരിച്ചാൽ സമ്മാനം കിട്ടില്ലെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തികേടാക്കരുതെന്നും കൂടി സത്യഭാമ പറഞ്ഞിരുന്നു.
തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് ആർ എൽ വി രാമകൃഷ്ണൻ സത്യഭാമക്കെതിരെ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സത്യഭാമക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക