സംസ്ഥാനത്തെ 9 ജില്ലകളിൽ താപനില ഇനിയും വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ താപനില വർദ്ധിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താപനില ഉയരുന്നതിന്റെ സാഹചര്യത്തിൽ കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നു മുതൽ മാർച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ നിരവധി ജാഗ്രതാ നിർദേശങ്ങളും കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
- പകൽ 11 മണിമുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
- ദാഹം ഇല്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക
- മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങി നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുകയോ കുടയോ തൊപ്പിയോ ഉപയോഗിക്കുകയോ ചെയ്യുക.
- ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക,
- ORS ലായനി, സംഭാരം തുടങ്ങിയവയോടൊപ്പം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക
- മാർക്കറ്റുകൾ കെട്ടിടങ്ങൾ മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- പകൽ 11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യം കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്.
- യാത്രകൾ പോകുന്നവർ ആവശ്യമായ വെള്ളം കയ്യിൽ കരുതുകയും വിശ്രമത്തോടെ യാത്ര തുടരുകയും ചെയ്യുക
- മൃഗങ്ങൾക്കും പക്ഷികൾക്കും ജലലത ഉറപ്പാക്കുന്നതോടൊപ്പം ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുകയും ചെയ്യുക
- പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്
- നിർജലീകരണം തടയുന്നതിനായി എപ്പോഴും കുടിവെള്ളം കയ്യിൽ കരുതുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കുക
- ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം എന്നും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക