ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പണം തുടങ്ങി. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുകേഷും കാസർകോട്ട് എൻഡിഎ സ്ഥാനാർത്ഥിയായ എംഎൽ അശ്വിനിയുമാണ് ആദ്യഘട്ടത്തിൽ പത്രിക സമർപ്പിച്ചത്.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് എൽഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായി പത്രിക സമർപ്പണത്തിനായി കലക്ടറേറ്റിലേക്ക് എത്തിയ മുകേഷ് സംസ്ഥാനത്ത് ആദ്യമായി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. മന്ത്രി കെ എൻ ബാലഗോപാൽ, പി എസ് സുപാൽ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒപ്പം ഇന്ന് രാവിലെ 11:30 യോടെയാണ് കളക്ടർ എൻ ദേവീദാസ് മുമ്പാകെ മുകേഷ് പത്രിക സമർപ്പിച്ചത്.
രണ്ട് സെറ്റ് പത്രികയാണ് മുകേഷ് സമർപ്പിച്ചിരിക്കുന്നത്. മുകേഷിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് മത്സ്യത്തൊഴിലാളികളാണ്. അതേസമയം കാസർഗോഡ് എൻഡിഎ സ്ഥാനാർഥിയായ എംഎൽ അശ്വനി കാസർഗോഡ് കളക്ടറും വരണാധികാരിയുമായ കെ ഇമ്പ ശേഖർ മുമ്പാകെ പത്രിക സമർപ്പിച്ചു.
സംസ്ഥാനത്ത് ഏപ്രിൽ നാലു വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാൻ സാധിക്കുക. ദുഃഖവെള്ളി, ഈസ്റ്റർ, ഏപ്രിൽ 1 തീയതികളിൽ അവധി ദിനങ്ങൾ ആയതിനാൽ പത്രിക സ്വീകരിക്കുകയില്ല. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നു വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പണത്തിനായി അനുവദിച്ചിരിക്കുന്ന സമയം.
ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ 8 വരെ പത്രിക പിൻവലിക്കാനും സാധിക്കും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനവും പുറത്തിറങ്ങിയിട്ടുണ്ട്.
20 മണ്ഡലങ്ങൾ ഉള്ള കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായുള്ള 88 മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക