തിരുവനന്തപുരം: 23കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ വന്ന കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
നെയ്യാറ്റിൻകരയ്ക്കു അടുത്ത് കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ ആണ് സംഘം വെട്ടി കൊലപ്പെടുത്തിയത്. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. വാഹന ഉടമ അച്ചുവിന് സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ കാറിലെത്തിയ അഞ്ചംഗ സംഘം ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൈക്ക് പണയംവെച്ച് ജിവിനിൽനിന്ന് ആദിത്യൻ പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് വില നിശ്ചയിച്ചത്. ഇതിൽ പതിനായിരം രൂപ നൽകി. ബാക്കി രൂപയ്ക്കായി ആദിത്യൻ എത്തിയപ്പോൾ ജിവിൻ ആദിത്യനെ ആക്രമിച്ചു.
ഈ സംഭവം നടന്നതിന് ശേഷം, പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയിൽ വിളിച്ചുവരുത്തി. തുടർന്നാണ് കാറിലുണ്ടായിരുന്നവർ വാളുപയോഗിച്ച് ആദിത്യനെ വെട്ടുന്നത്. പിന്നീട്, കാറുപേക്ഷിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക