ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവമാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനായി ബിജെപി പൊടിച്ചത് 100 കോടി രൂപ. നവമാധ്യമങ്ങളായ യൂട്യൂബ്, ഗൂഗിൾ തുടങ്ങിയവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പരസ്യം നൽകുന്നതിനാണ് ബിജെപി നൂറുകോടി രൂപ ചെലവിട്ടത്.
ഗൂഗിൾ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഡിജിറ്റൽ പരസ്യ പ്രചാരണത്തിനായി ഇത്രയേറെ പണം മുടക്കുന്ന രാജ്യത്തെ ആദ്യ പാർട്ടിയാണ് ബിജെപി. 2018 മെയ് 31നും 2024 ഏപ്രിൽ 25 നും ഇടയിലാണ് ബിജെപി നൂറുകോടിയോളം രൂപ ഗൂഗിൾ, യൂട്യൂബ് എന്നിവയിൽ പരസ്യം നൽകുന്നതിനായി ചെലവഴിച്ചത്.
2018 മെയ് 31നും 2024 ഏപ്രിൽ 25 നും ഇടയിൽ പ്രസിദ്ധീകരിച്ച 2,17,992 രാഷ്ട്രീയ പരസ്യത്തിൽ 1,61,000 പരസ്യങ്ങളും ബിജെപിയുടേതാണ്. കോൺഗ്രസ്, ഡിഎംകെ, തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐപാക്ക് തുടങ്ങിയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച ആകെ തുകയേക്കാൾ കൂടുതലാണ് ബിജെപി ചെലവഴിച്ച തുക.
10.8 കോടി രൂപ കർണാടകത്തിൽ മാത്രം പരസ്യം നൽകുന്നതിനായി ചെലവഴിച്ച ബിജെപി യുപി, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ യഥാക്രമം 10.3, 8.5, 7.6 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. 45 കോടി രൂപ കോൺഗ്രസ് ചെലവഴിച്ചപ്പോൾ 42 കോടി രൂപയാണ് ഡിഎംകെ പരസ്യത്തിനായി ചെലവഴിച്ചത്.
നേരത്തെ 12 കോടി രൂപ തെലങ്കാന തെരഞ്ഞെടുപ്പിൽ ബി ആർ എസ് ചെലവഴിച്ചുരുന്നുവെങ്കിലും ഫലം വന്നപ്പോൾ ഭരണം നഷ്ടപ്പെടുകയാണ് ചെയ്തത്. 4.8 കോടി രൂപ കോൺഗ്രസ് ആകെ ചെലവഴിച്ചപ്പോൾ വൈ എസ് ആർ കോൺഗ്രസിനായി ഐപാക്ക് ചെലവഴിച്ചത് 6.4 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക