തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം ഉണ്ടാകാൻ കാരണമായ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ അറിയിപ്പ്. അടുത്ത രണ്ടു ദിവസം കൂടി ‘കള്ളക്കടല്‍’ പ്രതിഭാസം ഉണ്ടാകുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്ക്കുൾപ്പടെ നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ വ്യക്തമാക്കി.
അതേസമയം, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. മുന്നറിയിപ്പ് അനുസരിച്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകളിൽ അതിശക്തമായ കടൽക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാർ മുതൽ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം അനുഭവപ്പെട്ടത്. കടലാക്രമണത്തിൽ പൊഴിയൂരിൽ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകൾ തകർന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയുമുണ്ടായി. പൂവാർ അടിമലത്തുറ ഭാഗം വരെയാണ് കടൽ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക