ആലപ്പുഴ: തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞു. കടൽ ഭിത്തി നിർമ്മിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂടി ഇടപെടൽ ഉണ്ടായതോടെ നാട്ടുകാർ തമ്മിൽ കയ്യാങ്കളിയിലേക്കെത്തി. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് തൃക്കുന്നപ്പുഴ.
ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായാണ് ഉണ്ടായത്. തീരത്തുവെച്ചിരുന്ന നാല് മത്സ്യ ബന്ധന വളളങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം കിട്ടാതെ വന്നതിനെ തുടർന്നാണ് കനത്ത നഷ്ടം നേരിട്ടത്. ഇന്ന് രാവിലെയാണ് പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞ് പ്രദേശമാകെ ചെളി അടിഞ്ഞത്. എന്നാൽ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമായി ഉണ്ടാവുകയായിരുന്നു.
സംസ്ഥാനത്ത് കടലാക്രമണം ഉണ്ടാകാൻ കാരണമായ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ അറിയിപ്പ്. അടുത്ത രണ്ടു ദിവസം കൂടി ‘കള്ളക്കടല്‍’ പ്രതിഭാസം ഉണ്ടാകുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്ക്കുൾപ്പടെ നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക