മേടമാസപ്പുലരി പിറന്ന് വിഷുനാളുകളുടെ വരവടുത്തു. സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷങ്ങൾക്കായി കേരളീയർ ഒരുങ്ങിക്കഴിഞ്ഞു. സന്തോഷത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്.
പുതിയ വർഷത്തെ ആദ്യ ദിനമായ മേട മാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയെ കണികാണൽ എന്നു പറയുന്നു. വിഷു ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണി ഒരുക്കലും കണി കാണലും. വിഷുക്കൊന്നയും കൃഷ്ണവിഗ്രഹവും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് അടുത്ത വിഷുപൊന്പുലരിയിലേക്ക് മലയാളി കണ്ണുതുറക്കുന്നത്.
പരമ്പരാഗത രീതിയില്‍ നിന്ന് വിഷുക്കണിയും മറ്റെല്ലാത്തിനെയും പോലെ വളരെ മാറി. ഇന്ന് പല രീതിയിലും ആളുകള്‍ വ്യത്യസ്തമായി കണി ഒരുക്കാറുണ്ടെങ്കിലും എങ്ങനെയാകണം വിഷുക്കണി എന്നത് പഴയ തലമുറയിലെ ആളുകള്‍ക്കാണ് കൂടുതല്‍ അറിയുന്നത്.
വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്. ഓട്ടുരുളിയിൽ വേണം കണിയൊരുക്കേണ്ടത്. നെല്ലും, ഉണക്കലരിയും ചേർത്തു നിറയ്ക്കുക. നാളികേരമുറിയിൽ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് വീട്ടിലെ മുതിർന്ന സ്ത്രീ യാണ്.മറ്റുളളവർക്ക് കൂടെ നിന്ന് സഹായിക്കാം.
കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം/ വാഴപ്പഴം തുടങ്ങിയവയും വാൽകണ്ണാടിയും വയ്ക്കണം.കൃഷ്ണ വിഗ്രഹം ഇതിനടുത്തു തന്നെ വയ്ക്കണം. ദീപം കൊണ്ട് മറ്റു സാധനങ്ങളുടെ നിഴൽ വിഗ്രഹത്തിൽ പതിയരുത്. അടുത്ത് ഒരു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയങ്ങളും സ്വർണവും കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കും. നാണയങ്ങൾ,അടയ്ക്കയും,വെറ്റിലയും ഒപ്പം വയ്ക്കണം.അധികമായി ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ ലഭ്യത അനുസരിച്ച് ആകാം.
കണിയൊരുക്കാനാവശ്യമായത്…
നിലവിളക്ക്,ഓട്ടുരുളി,കൃഷ്ണവിഗ്രഹം,നെല്ല് ,ഉണക്കലരി,കണിവെള്ളരി,ചക്ക,മാങ്ങ,വാഴ പ്പഴം,നാളികേരം,കൊന്ന പൂവ്,നെയ്യ്/നല്ലെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, സ്വർണ്ണം, നാണയങ്ങൾ, വാൽക്കണ്ണാടി, കുങ്കുമം, കണ്മഷി, അടക്ക, വെറ്റില, കിണ്ടി, വെള്ളം. പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിത യ്ക്കുന്ന പതിവു ചിലയിടത്ത് ഇപ്പോഴുമുണ്ട്.
കിഴക്കോട്ട് തിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീതി നല്കുന്നു. പ്രഞ്ചത്തിനെയാണ് ഉരുളി സൂചിപ്പിക്കുന്നത്. കാലപുരുഷന്റെ കിരീടമെന്ന സൂചനയാണ് കണിക്കൊന്ന നല്‍കുന്നത്. നാണയങ്ങളും വിഷുക്കൈനീട്ടവും ധനലക്ഷ്മിയെ സൂചിപ്പിക്കുന്നു. ഫലങ്ങളും പച്ചക്കറികളും ധാന്യങ്ങളും സമൃദ്ധമായ കാര്‍ഷിക കാലത്തെ പ്രതിനിധാനം ചെയ്യുന്നു.
വീട്ടിലെ മുതിര്‍ന്നവരാണ് കണി ഒരുക്കുക. തലേദിവസം രാത്രി തന്നെ കണിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അതിരാവിലെ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി കണി കാണിക്കും. കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചയാണ് ഇതിലൂടെ കാണുന്നത്. കണികണ്ട് കഴിഞ്ഞ ശേഷം മുതിര്‍ന്നവര്‍ തന്നെ കുട്ടികള്‍ക്കും മറ്റും നാണയങ്ങളോ നോട്ടുകളോ വിഷുക്കൈനീട്ടമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക