തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ മരണത്തിന് പിന്നാലെ ഉയർന്ന ദുർമന്ത്രവാദത്തിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും.
കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.
‘ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ‘ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു. ബ്ലേഡ് ഞെരമ്പ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും മരണാനന്തര ജീവിതത്തെ കുറിച്ച് വെബ്സൈറ്റിൽ തിരഞ്ഞതായി സൈബർ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ഇത്തരം ജീവിതത്തെ കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി യൂട്യൂബ് വീഡിയോകളും ഇവർ കണ്ടിരുന്നു. ഇവരുടെ ചിന്ത മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു. മരിച്ച ദമ്പതികളും സുഹൃത്തും പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെയും മരണത്തിൽ വ്യക്തത വന്നിട്ടില്ല. നവീനും ദേവിയും ആര്യയും ദുർമന്ത്രവാദത്തിന്റെ പിടിയിൽ അകപ്പെട്ടെന്ന് മൂന്നുപേരുടെയും മരണത്തിന്റെ പിന്നാലെ നാട്ടുകാരും ബന്ധുക്കളും ആരോപണമുന്നയിച്ചിരുന്നു. ഇതിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകളും നവീന്റെ ഫോണിൽ നിന്ന് അരുണാചൽപ്രദേശ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് കേരള പോലീസിന്റെ തീരുമാനം.
ഇന്നലെ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസ് അരുണാചൽപ്രദേശിലേക്ക് യാത്രതിരിച്ചിരുന്നു. ഇന്ന് ഇറ്റാനഗറിലെ ഹോട്ടലിൽ എത്തുന്ന കേരളാ പൊലീസ് വിശദമായ പരിശോധന നടത്തും. ഇതിനുശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. വട്ടിയൂർക്കാവ് സ്വദേശിയായ ദേവി വിവാഹത്തിനുശേഷം കോട്ടയത്ത് നവീന്റെ മീനടത്തെ വീട്ടിലായിരുന്നു താമസം. വല്ലപ്പോഴുമാണ് തിരുവനന്തപുരത്തേക്ക് വന്നിരുന്നത്. ആര്യയുമായി ദേവിക്കും നവീനും ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കും. അടുത്തമാസം ആര്യയുടെ വിവാഹം നടത്താൻ കുടുംബം ആലോചിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് മാതാപിതാക്കളും പറയുന്നു.
ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗുവാഹട്ടിയിലേക്ക് ഇവർ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടിൽ നിന്നിറങ്ങിയത്. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഇറ്റാനഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക