ചെന്നൈ: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് നടി ഖുശ്ബു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അവര്‍ ഈ വിവരം പൊതുജനങ്ങളുമായി പങ്കുവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തയച്ചു.
2019ൽ നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള കശേരുവിന് പരുക്കേറ്റിരുന്നു. 5 വർഷമായി ഇതിന്റെ വേദന അലട്ടുന്നുണ്ടെങ്കിലും അവഗണിച്ച് പൊതുരംഗത്ത് തുടർന്നു. എന്നാൽ, തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായതോടെ സ്ഥിതി വഷളായി. അടിയന്തരമായി വിശ്രമം വേണമെന്നു ഡോക്റ്റർമാർ നിർദേശിച്ചെന്നും ഖുശ്ബു പറഞ്ഞു. തുടർച്ചയായ യാത്രകളും ഏറെനേരം ഇരിക്കുന്നതും പ്രചാരണത്തിൽ ഒഴിവാക്കാനാവില്ല. ഇതു പാടില്ലെന്നു ഡോക്റ്റർമാർ നിർദേശിച്ചെന്നും ഖുശ്ബു.
ഗുരുതരമായ ആരോഗ്യപ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള അനുമതി നല്‍കണമെന്നാണ് ഖുശ്ബു നഡ്ഡയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നത്. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി താന്‍ ഡല്‍ഹിയില്‍ എത്തുമെന്ന ശുഭപ്രതീക്ഷയും ഖുശ്ബു നഡ്ഡയ്ക്കയച്ച കത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
നിർണായക സമയത്ത് വിട്ടുനിൽക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ബിജെപിയുടെ നയങ്ങളും പദ്ധതികളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് പ്രചാരണരംഗത്ത് താൻ സജീവമായിരിക്കും. മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നത് വീക്ഷിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അവർ കത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക