ഇടുക്കിയിൽ ചെമ്മീൻ കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം കാരണമെന്ന് മെഡിക്കൽ റിപ്പോർട്ട്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജി ഉണ്ടായെന്നും കഴുത്തിൽ നീര് വെച്ചെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കൊഞ്ച് കഴിച്ചതോടെയാണ് നിഖിതയ്ക്ക് അലർജിയുണ്ടായത്. ഇതോടെ ശ്വാസതടസ്സമുണ്ടായി. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് നിഖിതയെ മാറ്റിയത്. പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്.
ചിലർക്ക് അലർജി ഉണ്ടാക്കുന്ന ഭക്ഷണമാണ് കൊഞ്ച്. കൊഞ്ചിൽ കാണുന്ന ഒരു പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തിൽ ഇത് ആൻ്റിബോഡികൾ, ഹിസ്റ്റാമൈനുകൾ, ചെമ്മീൻ അലർജി ലക്ഷണങ്ങൾക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മനുഷ്യർ കഴിക്കുന്ന ചില സമുദ്രജീവികളിലെ പ്രോട്ടീനുകളോടുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രതികരണമാണ് ഷെൽഫിഷ് അലർജി.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളാണ് സാധാരണയായി അലർജിക്ക് കാരണമാകുന്നത്. ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിക്കുകയും ഇവ തമ്മിൽ പ്രതിപ്രവർത്തനം നടക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹിസ്റ്റമിൻ എന്ന രാസവസ്തു ആണ് അലർജിയിലേക്ക് നയിക്കുന്നത്.
ശരീരം ചൊറിഞ്ഞു തടിക്കുക, ഛർദി, വയറിളക്കം, കണ്ണിലെ വീക്കം, വയറുവേദന, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. എന്നാൽ ചിലർക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ ദൃശ്യമായേക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക