പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. 18 ന് രാത്രി പൂജക്ക് ശേഷമാകും അടക്കുക.
വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. 14 ന് പുലര്‍ച്ചെ മൂന്നിന് നട തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നീടാണ് ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്‍കുക. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. 18 ന് രാത്രി 10 ന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.
അതേസമയം തീർത്ഥാടകർക്കായി കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക