സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലും ആയ വിഷു കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനും ഉള്ള ഓർമ്മപ്പെടുത്തൽ ആവട്ടെ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മറ്റ് ആഘോഷ വേളകളിൽ നിന്നും വിഷുവിനെ വേറിട്ടുനിർത്തുന്നത് സാമൂഹ്യ ജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയെയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്നതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. ജാതി മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയർത്തി എടുക്കുന്നതിന് പ്രചോദനമാകുന്ന വിഷു തുല്യതയുടെ വേളയായി കൂടിയാണ് പഴമക്കാർ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഡമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എന്നും ഈ അപകടത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. ഈ വിഷു ആഘോഷങ്ങൾ സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക