തൃശ്ശൂർ പൂരം എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സിസി എഫ് പുറപ്പെടുവിച്ച വിവാദ നാട്ടാന സർക്കുലർ തിരുത്താൻ വനം വകുപ്പ് നിർദ്ദേശം നൽകി. വിവിധ ദേവസ്വം ബോർഡുകൾ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉത്കണ്ഠ അറിയിച്ചതിനെത്തുടർന്ന് സർക്കുലർ തിരുത്തുന്നതിന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകുകയായിരുന്നു.
തൃശ്ശൂർ പൂരത്തിൽ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ സർക്കുലറാണ് വനംവകുപ്പ് തിരുത്തുന്നതിന് നിർദ്ദേശം നൽകിയത്. തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ആനയുടെ 50 മീറ്റർ പരിധിയിൽ താളമേളം പാടില്ലെന്ന് സി സി എഫ് സർക്കുലർ പുറത്തിറക്കിയിരുന്നു.
സർക്കുലർ വിവാദമായതിനെ തുടർന്ന് വനംവകുപ്പ് മന്ത്രി എ കെ ശീന്ദ്രൻ ഇടപെട്ട് സർക്കുലർ തിരുത്താൻ നിർദ്ദേശം നൽകുകയായിരുന്നു. ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം അപ്രായോഗിക നിർദ്ദേശങ്ങൾ തിരുത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിനുശേഷം പുതിയ സർക്കുലർ പുറത്തിറക്കുമെന്നും വിവാദമായ മറ്റു നിർദ്ദേശങ്ങളിലും ചർച്ചയുണ്ടാകും എന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അപ്രായോഗികമായ നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെട്ടത് വേഗത്തിൽ തയ്യാറാക്കിയത് മൂലമാണ് എന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം ഈ മാസം 16ന് പൂരത്തിന് എത്തുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പരിശോധന കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി നടത്തണമെന്നും നിർദ്ദേശമുണ്ട്. ഏപ്രിൽ 17ന് തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തിലും തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക