സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക രണ്ട് ദിവസത്തിനുള്ളിൽ കൈമാറുമെന്നും ഇനിവരുന്ന ഫണ്ടുകൾ സ്വീകരിക്കില്ലെന്നും ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതിനായി രണ്ടുപേരെ കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തുക എത്രയും പെട്ടെന്ന് കൈമാറാനാണ് നീക്കം. നിയമപദേശം തേടിയ ശേഷം ബാക്കി കാര്യങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും. ജയിൽ മോചിതനായി റഹീം നാട്ടിലെത്തുന്നതുവരെ ട്രസ്റ്റ് നിലനിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എംബസി വഴിയാണ് പണം കൈമാറുകയെന്നും ഇതിനായി റിസർവ് ബാങ്കിന്റെ അനുമതി നേരത്തെ തന്നെ വാങ്ങിയിരുന്നു എന്നും ബാങ്കുമായി സംസാരിച്ച് തുക രണ്ട് ദിവസത്തിനകം തന്നെ കൈമാറാൻ ശ്രമിക്കുമെന്നും ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ചെയർമാൻ സുരേഷ് കൺവീനർ ആയ ആലിക്കുട്ടി എന്നിവർ അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണ ദൗത്യം നിശ്ചയിച്ചതിലും രണ്ട് ദിവസം മുൻപാണ് ലക്ഷ്യത്തിലെത്തിയത്. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ വധശിക്ഷ ഒഴിവാക്കുന്നതിന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം 34 കോടി രൂപയാണ് ദയാധനമായി ആവശ്യപ്പെട്ടിരുന്നത്.
2006 ൽ സൗദിയിൽ വീട്ടു ഡ്രൈവറായി ജോലി നോക്കുന്നതിനിടെ അബദ്ധം മൂലം വീട്ടുടമയുടെ രോഗിയായ മകൻ മരിക്കുകയും കൊലപാതക കുറ്റം ചുമത്തി സൗദി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിയമനടപടികൾക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായിജയിലിൽ കഴിഞ്ഞു വരികയാണ്. 1.5 കോടി റിയാലാണ് കുടുംബം വധശിക്ഷ ഒഴിവാക്കുന്നതിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
റഹീമിനെ തിരിച്ചു നാട്ടിലെത്തിക്കാൻ നാട്ടുകാർ ചേർന്ന് ആരംഭിച്ച നിയമ സഹായ നിധി ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റെടുക്കുകയും ലക്ഷ്യ പ്രാപ്തിയിലെത്തുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക