കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തിൽ ഏതെങ്കിലും തരത്തിലെ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി നിർദേശം. ഈ കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് കോടതി നിർദേശിച്ചു. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഇപ്പോൾ ഇടപെടൽ നടത്തിയിരിക്കുന്നത്.
പരിപാടിയിൽ നിയമ വിരുദ്ധതയുണ്ടെങ്കില്‍ സംപ്രേഷണം തടയണം. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും മോഹന്‍ലാലിനും നോട്ടീസ് നൽകി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതിയുടെ നടപടി. ഹർജി ഈ മാസം 25 ന് കോടതി വീണ്ടും പരിഗണിക്കും.
1995ലെ ടെലിവിഷന്‍ റെഗുലേഷന് നിയമം അനുസരിച്ച് ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന തരത്തിലെ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കപ്പെട്ടിട്ടുള്ളതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ രീതിയിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹരജിക്കാരന് വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി എന്ന ഹസീബ് എസ്.കെ ശാരീരികമായി പരിക്കേൽപ്പിച്ചിരുന്നു. തുടര്‍ന്ന് റോക്കിയെ പരിപാടിയില്‍ നിന്ന് പുറത്താക്കി. പ്രസ്തുത സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക