മാസപ്പടി കേസുമായി ബന്ധപ്പെട്ട് സി എം ആർ എല്ലിലെ കൂടുതൽ ജീവനക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജരോടും മുൻ കാഷ്യറോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുകയും ചെയ്തു.
സി എം ആർ എൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ ആണ് എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറിൽ ഒപ്പിട്ടിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്യൽ ഒഴിവാക്കാനായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയും സിഎംആർഎൽ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുക.
രാത്രിയിൽ വനിതാ ജീവനക്കാരിയെ ചോദ്യം ചെയ്തത് നിയമവിരുദ്ധമാണെന്ന് സിഎംആർഎൽ വാദിച്ചിരുന്നു. ജീവനക്കാരിയെ ചോദ്യം ചെയ്തത് വനിതാ ഉദ്യോഗസ്ഥയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിക്കുകയും ചെയ്തിരുന്നു. 1.72 കോടി രൂപ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുന്നത്.
ആദായ വകുപ്പ് നികുതി വകുപ്പ് നൽകിയ റിപ്പോർട്ടിൽ ഐടി സേവനത്തിനുള്ള പ്രതിഫലമാണ് ഈ തുക എന്ന പറയുന്നുണ്ടെങ്കിലും എന്താണ് സേവനമെന്ന് വ്യക്തമാക്കിയിട്ടില്ല. സി എംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ ഈ സേവനം എന്തായിരുന്നു എന്നതാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറിയാൻ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക