മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനം ആരംഭിച്ച 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്റര്‍ ഫോർ എമർജൻസി മാനേജ്മെന്റ് വ്യക്തമാക്കി. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം കാരണം ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം ഉണ്ടാകുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വൈദ്യുതി എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിക്കുന്നതായും നാഷണൽ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ളതുമായ
ഷിനാസിലെ അനേകം വീടുകളിൽ കുടുങ്ങിയ 46 ആളുകളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻ്റിന്റെ(എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം രാജ്യത്ത് അസ്ഥിര കാലാവസ്ഥ ഒഴിയുന്നത് വരെ കടലിൽ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും കർശനമായും ഒഴിവാക്കണമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എല്ലാ കപ്പൽ ഉടമകളോടും മറൈൻ യൂണിറ്റുകളോടും സമുദ്ര ഗതാഗത കമ്പനികളോടും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക