കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാന് പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള എംഎസ്സി ഏരിസ് എന്ന ചരക്കു കപ്പലിലെ മലയാളി ജീവനക്കാരി കൊച്ചിയിലെത്തി. തെഹ്റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന് സര്‍ക്കാറിന്റെയും ശ്രമങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ ഡെക്ക് കേഡറ്റ് ആന്‍ ടെസ്സ ജോസഫ് ഇന്ന് ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തില്‍ കൊച്ചിന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആന്‍ ടെസ്സയെ സ്വീകരിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കിന് സമീപം എം.എസ്.സി ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍ ഇറാന് സൈന്യം പിടികൂടിയത്. ആന്‍ ടെസ്സ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.
ചരക്കുകപ്പലിലെ ശേഷിക്കുന്ന 16 ക്രൂ അംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഇറാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി ഇവര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആൻ ടെസ്സയെ നാട്ടിലെത്തിച്ചതിൽ ഇറാനിലെ ഇന്ത്യൻ എംബസിയുടെ പ്രയത്നങ്ങളെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പ്രകീർത്തിച്ചു. വിദേശത്തും നാട്ടിലും മോദിയുടെ ഗ്യാരണ്ടി എപ്പോഴുമുണ്ടെന്ന് ജയ്ശങ്കർ എക്സിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക