കൊച്ചി: വാട്ടര്‍ മെട്രോ ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേക്കും സര്‍വീസ് ആരംഭിക്കും. ഹൈക്കോടതി-ഫോര്‍ട്ടു കൊച്ചി പാതയിലാണ് സര്‍വീസ്. ഹൈക്കോര്‍ട്ട് ജംങ്ഷന് ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.
സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെ.എം.ആര്.എല്‍. അറിയിച്ചു. ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായി. കൊച്ചിന് ഷിപ്പ്യാര്ഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.
കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്.
പൊതുജനങ്ങള്‍ക്കൊപ്പം, വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയിലേക്ക് സഞ്ചാരികള്‍ക്കും ഗതാഗതക്കുരുക്കില്‍ പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആര്.എല്‍. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നിലവിൽ ഹൈക്കോടതി ജംക്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്തു ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക