മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.വിധി പകർപ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ മാത്യു കുഴൽനാടൻ എം.എൽ.എ നിലപാട് മാറ്റിയത് കോടതിയുടെ വിമർശനത്തിന് കാരണമായിരുന്നു.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു മുൻപ് കുഴല്‍നാടന്റെ ആവശ്യമെങ്കില്‍ കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു പിന്നീട് മാറ്റിയ നിലപാട്. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് മാസപ്പടി കേസിൽ ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി കൈപറ്റി എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു ഉയർത്തിയ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക