ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തമിഴ്നാട് ഉൾപ്പടെ 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിൽ രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള വോട്ടെടുപ്പും ഇന്നാണ് നടക്കുക.
ആദ്യഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദായവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. യുവാക്കളും കന്നിവോട്ടർമാരും വലിയതോതിൽ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ എസ് എസ് മേധാവി മോഹൻ ഭഗവത്, നടൻ അജിത്ത്, കോൺഗ്രസ് നേതാവ് പി ചിദംബരം, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി മുതലായ പ്രമുഖർ വോട്ട് ചെയ്തു.
ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് ചെന്നൈയില്‍ വോട്ട് ചെയ്തു. സ്റ്റാലിന് ഭാര്യക്കൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാലിന് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും സ്റ്റാലിന് അറിയിച്ചു.
രാജസ്ഥാനിൽ പട്ടികജാതി സംവരണ മണ്ഡലമായ ബിക്കാനീറിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ അര്ജ്ജുന് രാം മേഘ്വാള് വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക