പത്തനംതിട്ട: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. സി.എ.എയിൽ
കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നൽകിയത്. രാഹുൽ, സി.എ.എക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമർശിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ മണിപ്പൂരിലെ പ്രശ്നങ്ങളിൽ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു.
ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ല. കൊടകര കള്ളപ്പണക്കേസും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’, അവർ ആരോപിച്ചു.
രാജ്യത്ത് സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നുത്. വാളയാറിലും, വണ്ടിപ്പെരിയാറിലും നാം ഇത് കണ്ടതാണ്. മണിപ്പുരിൽ ജവാന്റെ ഭാര്യ അപമാനിക്കപ്പെട്ടപ്പോൾ സർക്കാർ അവരോടൊപ്പം നിന്നില്ല. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കാനാണ് ബി.ജെ.പി തയ്യാറായതെന്നും പ്രിയങ്ക ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക