ഹരാരെ: സിംബാബ്വെയുടെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. എയർ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. ഹ്യുമാനി പ്രദേശത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയാവുന്നത്.
പുലിയെ തടയാൻ ശ്രമിക്കുന്നതിനിടെ വളർത്തുനായ ചിക്കാരയ്ക്കും ഗുരുതര പരിക്കേറ്റു. ആശുപത്രിയിൽവച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ ഭാര്യ ഹന്ന സ്റ്റൂക്സ് വിറ്റാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.പരിക്കേറ്റ വളർത്തുനായയെ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. താരത്തിന്റെ തലയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹരാരെയിലെ മിൽറ്റൻ പാർക്ക് ആശുപത്രിയിലാണു വിറ്റാലിനെ ചികിത്സിക്കുന്നത്. 2013ൽ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയിൽനിന്ന് ഭീമൻ മുതലയെ കണ്ടെത്തിയത് വൻ വാർത്തയായിരുന്നു.
സിംബാബ്വെയിലെ ഹുമാനിയിൽ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാൽ ഇപ്പോൾ. സിംബാബ്വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാൽ. 2003ലാണ് ദേശീയ ടീമിനായി ഒടുവിൽ കളിച്ചത്. ടെസ്റ്റിൽ നാലു സെഞ്ചറികളടക്കം 2207 റൺസ് താരം നേടിയിട്ടുണ്ട്. 51 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 2705 റൺസും 88 വിക്കറ്റുകളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക