തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ കൻ്റോണ്‍മെൻ്റ് പൊലീസ് കേസെടുത്തു . ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കാൻ വഞ്ചിയൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്.
ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ്, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയുമാണ് കേസ്. സംഘം ചേർന്ന് ബസ് തടഞ്ഞെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്കും മറ്റ് വാഹനങ്ങള്‍ക്കും ഉപദ്രവമുണ്ടാക്കി. സീബ്ര ലൈനില്‍ ബസ് കുറുകെ കാറിട്ടെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
നിയമവിരുദ്ധ നടപടി, പൊതു ശല്യം, പൊതുവഴി തടയല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍, മോട്ടോർ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷൻ 201 തുടങ്ങിയ വകുപ്പ് തുടങ്ങിയവ ചുമത്താനാണ് കോടതി നിർദ്ദേശിച്ചത്. അഡ്വക്കേറ്റ് ബൈജു നോയല്‍ നല്കിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക